
പാലക്കാട്: റോഡരികിൽ നെല്ല് ഉണക്കാനിട്ട കർഷകരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതി ഉയരുന്നു. കൊയ്തെടുത്ത നെല്ല് റോഡരികിൽ സൂക്ഷിച്ചതിനെച്ചൊല്ലിയാണ് ഉദ്യോഗസ്ഥനും കർഷകരും തമ്മിൽ തർക്കമുണ്ടായത്.
നിശ്ചിത സമയത്തിനുള്ളിൽ നെല്ല് നീക്കം ചെയ്തില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തി വെള്ളമൊഴിച്ച് നശിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് കർഷകർ ആരോപിക്കുന്നത്. കൃഷി ചെയ്ത നെല്ല് സംരക്ഷിക്കാൻ പാടുപെടുന്ന തങ്ങളെ ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.നിലവിൽ സംഭരണത്തിനായി മില്ലുകാർ എത്താത്തത് പാലക്കാടൻ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നെല്ല് ഉണക്കി സൂക്ഷിക്കാൻ സ്വന്തമായി സൗകര്യമില്ലാത്ത ചെറുകിട കർഷകർ മറ്റ് വഴികളില്ലാതെയാണ് റോഡരികുകളെ ആശ്രയിക്കുന്നത്.
വിളവെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നീക്കം. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രദേശത്തെ കർഷക കൂട്ടായ്മകൾ.





