
കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ പി.സി. ജോർജ്. ചില ബിഷപ്പുമാർക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും അവർ ‘ഊളത്തരം’ പറഞ്ഞു നടക്കുകയാണെന്നും ജോർജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് വരണമെന്ന അബദ്ധവിചാരമാണ് ഇത്തരക്കാർക്കെന്നും ഈ പ്രസ്താവനകളെ താനോ ക്രിസ്ത്യാനികളോ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ വിഭാഗത്തോട് ബിജെപി കാണിക്കുന്ന മാന്യത ബിഷപ്പുമാർ തിരിച്ചറിയുന്നില്ലെന്ന് ജോർജ് കുറ്റപ്പെടുത്തി. രാജ്യത്ത് വെറും രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ബിജെപിയുടെ മാന്യത കൊണ്ടാണ് ചുമന്നുനടക്കുന്നതെന്നും, ഇത്രയധികം ക്രൈസ്തവ മുഖ്യമന്ത്രിമാരുണ്ടായ മറ്റൊരു കാലഘട്ടമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമഭേദഗതിയിൽ ആർക്കും ആശങ്ക വേണ്ടെന്നും സത്യങ്ങൾ മറച്ചുവെച്ച് ബിഷപ്പുമാർ ബിജെപിക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നുമാണ് ജോർജിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി.സി. ജോർജിന്റെ ഈ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.





