India

കാമുകിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Please complete the required fields.




അമരാവതി: ആന്ധ്ര പ്രദേശിൽ കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. നാവിക ഉദ്യോഗസ്ഥനായ രവീന്ദ്രയാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകിയായ പോളിപള്ളി മൗനികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് രവീന്ദ്രയുടെയും കുടുംബത്തിന്റെയും താമസം. ഭാര്യ മാതാപിതാക്കളുടെ വീട്ടിൽപോയ സമയത്ത് കാമുകിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം.

2021ലാണ് രവീന്ദ്രയും മൗനികയും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും നിരന്തരം പാർക്കിലും തിയറ്ററിലുമെല്ലാംവെച്ച് കണ്ടുമുട്ടുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് രവീന്ദ്രയുടെ ഭാര്യ വിജയനഗരത്തിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയത്. ഇതിനുപിന്നാലെ മൗനികയെ രവീന്ദ്ര വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ടോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും മൗനികയെ രവീന്ദ്ര കുത്തിക്കൊല​പ്പെടുത്തുകയുമായിരുന്നു.

തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കിയശേഷം ​കുറച്ചു ഭാഗം റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ബാക്കി ഭാഗം ബാഗിലാക്കി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം രവീന്ദ്ര പൊലീസ് സ്റ്റേഷനിലെത്തുകയും കുറ്റസമ്മതം നടത്തുകയുമായിരുന്നു. മൗനിക തന്നോട് 3.5 ലക്ഷം രൂപ വാങ്ങിയെന്നും പലപ്പോഴും തങ്ങളുടെ ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതാണ് മൗനികയെ കൊലപ്പെടുത്താനുണ്ടായ കാരണമെന്നും ​രവീന്ദ്ര പൊലീസിനോട് പറഞ്ഞു.

രവീന്ദ്രയുടെ വീട്ടിൽനിന്ന് ​പൊലീസ് മൃതദേഹാവശിഷ്‍ടങ്ങൾ കണ്ടെടുത്തു. കൂടാതെ ഉപേക്ഷിച്ച ബാഗും കണ്ടെത്തി. മൗനികയുടെ തലഭാഗം കണ്ടെത്താനായിട്ടില്ല. രവീന്ദ്ര മറ്റൊരു സ്ഥലത്ത് തലഭാഗം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ കൊലപാതകത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button