Kozhikode

മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ടാർ ഉറയ്ക്കുംമുൻപേ കുത്തിപ്പൊളിച്ചു

Please complete the required fields.




കോഴിക്കോട് : ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനംചെയ്ത മലാപ്പറമ്പ്-മാനാഞ്ചിറ റോഡിന്റെ ടാർ ഒന്നറുയ്ക്കുംമുൻപേ കുത്തിപ്പൊളിച്ചു. വെള്ളിയാഴ്ച രാത്രി കിഴക്കേനടക്കാവ് പി.എം. കുട്ടി റോഡ് ജങ്ഷനുസമീപത്താണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചത്. യൂട്ടിലിറ്റി കേബിളുകൾ കടന്നുപോകുന്നിടത്ത് അറ്റകുറ്റപ്പണികൾക്കായാണ് കുഴിയെടുത്തത്.

ഈമാസം ഒൻപതിനാണ് പൊതുമരാമത്തുമന്ത്രി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിനുമുൻപ്‌ ഇവിടെ കുഴിയെടുത്തപ്പോൾ വൈദ്യുതകേബിൾ ഉൾപ്പെടെയുള്ള വിവിധ യൂട്ടിലിറ്റി കേബിളുകൾക്ക് കേടുപാടുസംഭവിച്ചിരുന്നു.ഉദ്ഘാടനം ധൃതിയിൽ നടത്താൻ അന്നുതന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ പിന്നീടുചെയ്യാൻ മാറ്റിവെക്കുകയായിരുന്നു.

അറ്റകുറ്റപ്പണികളുണ്ടെന്ന് അറിയുന്നതിനാൽ ഇവിടെ ഒരുലെയർ മാത്രമാണ് ഇട്ടിട്ടുള്ളതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതേപാതയിൽ മൂന്നോളംസ്ഥലത്ത് ഇനിയും ഇതുപോലെ യൂട്ടിലിറ്റി കേബിളുകൾ കടന്നുപോകുന്ന പ്രധാനയിടങ്ങളുണ്ട്. ഇവിടങ്ങളിലും ഇതുപോലെ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുമെന്നാണ് ലഭിച്ച വിവരം.
ഉദ്ഘാടനംകഴിഞ്ഞ് ഗതാഗതം ആരംഭിച്ച്‌ മൂന്നാഴ്ചകൾക്കിപ്പുറമാണ്‌ ഒരാളാഴത്തിൽ കുത്തിപ്പൊളിച്ചത്. ഒരുവശത്തെ ഗതാഗതം പൂർണമായും തടഞ്ഞാണ് പണിനടത്തിയത്.

Related Articles

Back to top button