രാഷ്ട്രീയത്തിലേക്ക് സിനിമയെ വലിച്ചിഴയ്ക്കില്ല; പിഷാരടിയുടെ ഉറച്ച തീരുമാനം പാലക്കാട്ട് ചർച്ചയാകുന്നു

പാലക്കാട്: നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടി, ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
തിരഞ്ഞെടുപ്പ് കാലത്തെ ഈ അവിശുദ്ധ ബന്ധം കേരളത്തിൽ പരസ്യമായ രഹസ്യമാണെന്നും പാലക്കാട് മാത്രമല്ല, പലയിടങ്ങളിലും ഈ ഒത്തുതീർപ്പ് രാഷ്ട്രീയം പ്രകടമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപിയെ വിജയിപ്പിക്കാൻ സിപിഎം പ്രത്യേക ‘ഡീൽ’ ഉറപ്പിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് പിഷാരടിയും സമാനമായ നിലപാട് വ്യക്തമാക്കിയത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ സുഹൃത്തുക്കളെ വിളിക്കില്ലെന്ന ഉറച്ച തീരുമാനവും പിഷാരടി പങ്കുവെച്ചു.സുഹൃത്തുക്കളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് സൈബർ ആക്രമണങ്ങൾക്ക് വിട്ടുകൊടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് യാതൊരു വിധത്തിലുള്ള തിരിച്ചടിയും ഉണ്ടാക്കില്ലെന്നും മണ്ഡലത്തിൽ താൻ പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഇത്തവണ സെലിബ്രിറ്റി സ്ഥാനാർത്ഥി എന്ന നിലയിൽ പിഷാരടിയുടെ സാന്നിധ്യം വലിയ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനും, ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സ്വതന്ത്രനായി പ്രമുഖ വ്യവസായ പ്രമുഖൻ എൻ.എം.ആർ. റസാഖും മത്സരരംഗത്തുണ്ട്.തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ മുന്നണികൾ തമ്മിലുള്ള വാക്പോരും പാലക്കാട് ശക്തമായി തുടരുകയാണ്.




