
കോഴിക്കോട് : നാദാപുരത്ത് 17 വയസുകാരിയെ കാണാതായ സംഭവം. അന്വേഷണം ഊർജിതമാക്കി പൊലീസ്. വ്യാഴാഴ്ച രാവിലെ 11.30 ന് പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ ആയി സ്കൂളിൽ ഇറക്കി പോയതായിരുന്നു പിതാവ്. എന്നാൽ 12. 30 ആയിട്ടും വിദ്യാർത്ഥി എത്താതായതോടെ അധ്യാപകർ രക്ഷിതാവിനെ അറിയിച്ചതോടെയാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്.
തുടർന്ന് രക്ഷിതാവും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാദാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസ് അന്വേഷണം ആരംഭിച്ച് രണ്ട് ദിവസമായെങ്കിലും.വിദ്യാർത്ഥിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
സംസ്ഥാന പാതയിലെ സി സി ടി വി ദൃശ്യത്തിൽ നിന്നും സ്കൂൾ യൂണിഫോം മാറ്റി പോകുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു . എന്നാൽ അതിനു ശേഷം കുട്ടിയുടെ വിവരം ഒന്നും ലഭിച്ചിട്ടില്ല .സ്വന്തമായി ഫോൺ ഇല്ലാത്ത വിദ്യാർത്ഥി അമ്മയുടെ ഫോണിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ കൂട്ടുകാരികളുടെ അടുത്ത് നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് നാദാപുരം ഡി വൈ എസ് പി വി വി ലതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.





