ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ: ആൺസുഹൃത്തുമായി പ്രശ്നങ്ങളുണ്ടെന്ന് കുടുംബം; അന്വേഷണം പുരോഗമിക്കുന്നു

കാസർഗോഡ് :സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിന്റെ (രേഷ്മ – 25) ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ചിന്നുവിന്റെ കൂടെ വാടകവീട്ടിൽ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ആൺസുഹൃത്തിനെ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
ആൺസുഹൃത്തുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ചിന്നു കുടുംബത്തിന് സൂചന നൽകിയിരുന്നു. ഇക്കാര്യം കുടുംബം പൊലീസിനെ അറിയിച്ചതോടെയാണ് ചിന്നുവിന്റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അതേസമയം ചിന്നുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.വളരെ കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. ഇതിനിടെ യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ആൺസുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാൾക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്.
പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയിരുന്നു. ഇടയ്ക്ക് ചിന്നുവിനെ വിളിച്ച് നോക്കിയെങ്കിലും ഫോൺ എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോൺ എടുക്കാതെ വന്നപ്പോളാണ് ഇയാൾ സുഹൃത്തിനെയും കൂട്ടി റൂമിലെത്തിയത്.





