കേരളത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്’ – കേന്ദ്ര ബജറ്റിനെതിരെ സന്ദീപ് വാര്യർ

കോഴിക്കോട്: കേരളത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത് . കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കോഴിക്കോട് കടപ്പുറത്ത് നടന്ന എസ്ടിയു സംസ്ഥാനസമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.
അതിവേഗറെയിൽപാത ആഗ്രഹിച്ച കേരളത്തിന് ആമ വളർത്തൽ കേന്ദ്രമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. കടലാമകളെ സംരക്ഷിക്കണമെന്ന കാര്യത്തിൽ തർക്കമില്ല, എന്നാൽ അതിവേഗ റെയിൽപാതയിലൂടെ വികസനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന കേരള പൊതുസമൂഹത്തിനെ കളിയാക്കുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനമാണിതെന്നും സന്ദീപ് വാര്യർ പറഞ്ഞു.കഴിഞ്ഞ വർഷം ഒരു താമരമൊട്ടായിരുന്നു, അതിന്റെ കാര്യം എന്തായെന്ന് അറിയില്ല. അന്ന് താമരമൊട്ട് വികസനമായിരുന്നെങ്കിൽ ഇത്തവണ കടലാമ വികസനമാണ്. കേന്ദ്രസർക്കാർ ഇതുപോലെ കേരളത്തെ കളിയാക്കി കൊണ്ടിരിക്കുമ്പോൾ ഇവിടെ കേരളത്തിന്റെ ബജറ്റെന്തായിരുന്നു.
കേരളത്തിന്റെ ബജറ്റെന്ന് പറഞ്ഞാൽ അത് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശപോലെയാണ്. പേരിന് മസാല ദോശയാണ് പക്ഷേ അകത്ത് ഉരുളക്കിഴങ്ങ് ഉണ്ടാകില്ല. എന്തെങ്കിലും എടുത്തുകൊടുക്കണമെങ്കിൽ ഖജനാവിൽ വല്ലതും വേണ്ടേ. കഴിഞ്ഞ പത്ത് വർഷക്കാലം കൊണ്ട് കേരളത്തെ ഇതുപോലെ മുച്ചൂടും മുടിച്ചൊരു സർക്കാർ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.





