ലോഡ്ജിൽ യുവാവിനേയും പെൺസുഹൃത്തിനേയും അർധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണി; പ്രതി അറസ്റ്റിൽ

മഞ്ചേശ്വരം: ലോഡ്ജിൽ യുവാവിനേയും പെൺസുഹൃത്തിനേയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകർത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഒരു പ്രതി അറസ്റ്റിൽ. ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14-ന് ഉച്ചയ്ക്ക് 12 മണിക്ക് യുവതിയും ആൺസുഹൃത്തും താമസിച്ച ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും ഇരുവരേയും ഒരുമിച്ചിരുത്തി അർധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
തുടർന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം തന്നില്ലെങ്കിൽ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈയിലുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും സംഘം കൈക്കലാക്കിയെന്നുമാണ് കേസ്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. മംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്.മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അജിത്കുമാർ, എസ്ഐമാരായ രതീഷ് ഗോപി, ഉമേഷ്. സിപിഒമാരായ വൈഷ്ണവ് , വന്ദന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





