
മാവേലി എക്സ്പ്രസില്‍ എഎസ്ഐ മർദിച്ച പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. ട്രെയിനില്‍ വച്ച് പൊലീസ് മർദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്ന് ഷമീര്‍, മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ഷമീര്‍ പറഞ്ഞു.
ടിക്കറ്റ് എടുത്തിരുന്നു. എന്നാലത് ജനറല്‍ ടിക്കറ്റാണോയെന്ന് ഓര്‍മ്മയില്ല. പൊലീസ് വടകര ഇറക്കിവിട്ടതോടെ അന്ന് അവിടെ തങ്ങി പിറ്റേദിവസം മറ്റൊരു ട്രെയിന്‍ കയറി കോഴിക്കോട് ഇറങ്ങുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഷമീറിനെതിരെ നിലവിൽ വാറണ്ടുകളൊന്നുമില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തില്ല.
ഷമീറിന്‍റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കൂത്തുപറമ്പുള്ള വീട്ടിലെത്തിക്കും. കഴിഞ്ഞ രണ്ട് ദിവസമായുള്ള അന്വേഷണത്തിന് പിന്നാലെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വെച്ചാണ് ഷമീറിനെ കണ്ടെത്തിയത്. കൂത്തുപറമ്പ് നിർമ്മലഗിരി സ്വദേശി പൊന്നൻ ഷമീറിനാണ് മർദ്ദനമേറ്റതെന്ന് റെയിൽവേ പൊലീസാണ് തിരിച്ചറിഞ്ഞത്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ട് അടിപിടി കേസുകളിലും ഉൾപെട്ടിട്ടുണ്ട്.
പത്രത്തിൽ ഇയാളുടെ ഫോട്ടോ കണ്ട ബന്ധുവാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഷമീറെന്ന് വ്യക്തമായി.




