
മുംബൈ: ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പൽക്കും അധ്യാപകനും അഞ്ച് വർഷം കഠിനതടവ്. മുംബൈ പ്രാക്സോ കോടതിയുടേതാണ് വിധി. ബധിരർക്കും അഫാസിക് വിഭാഗക്കാർക്കുമുള്ള സ്പെഷ്യൽ സ്കൂകൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ലോർഡു പാപ്പി ഗേഡ് റെഡ്ഡി (62), സ്കൂളിലെ അധ്യാപകൻ ദത്ത്‌കുമാർ ഭാസ്‌കർ പാട്ടീൽ (61) എന്നിവരെയാണ് ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ (പോക്സോ) സെക്ഷൻ 10, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എന്നിവ പ്രകാരം കോടതി ശിക്ഷിച്ചത്.
‘സ്കൂൾ ഒരു പുണ്യ സ്ഥാപനമാണ്. കുട്ടികൾ അധ്യാപകരെ വിശ്വസിക്കുകയും അവരെ ജീവിതത്തിലേക്കുള്ള വഴികാട്ടിയായി കണക്കാക്കുകയും ചെയ്യുന്നു. ഈ വിശ്വാസം വഞ്ചിക്കപ്പെടുകയും ദൈവതുല്യനായ വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്താൽ, ഇരകൾ ജീവിതകാലം മുഴുവൻ ഒരു ആഘാതം ഏറ്റുവാങ്ങേണ്ടിവരുമെന്നതിൽ സംശയമില്ല’, കോടതി പറഞ്ഞു.
പ്രതികൾ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്യുകയും കുട്ടികളുടെ ശാരീരിക വൈകല്യം അനാവശ്യമായി മുതലെടുക്കുകയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി. 2013 നും 2014 നുമാണ് കേസിനാസ്പദമായ സംഭവം. പ്രിൻസിപ്പൽ പെൺകുട്ടികളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും അതേസമയം അധ്യാപകൻ അശ്ലീല ചിത്രങ്ങൾ കാണിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്നമാണ് കേസ്.
അഞ്ചുവർഷത്തെ തടവിന് പുറമെ, ഓരോ കുറ്റവാളിക്കും 25,000 രൂപ പിഴയും കോടതി വിധിച്ചു. അതേസമയം, പിഴ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇര നഷ്ടപരിഹാര പദ്ധതി പ്രകാരം അധിക നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു.





