പട്ടാപ്പകൽ ഹോട്ടലിനു മുന്നിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ നോട്ട് വെളുപ്പിക്കൽ സംഘമെന്ന് പൊലീസ്

കാസർഗോഡ് : പട്ടാപ്പകൽ നഗരത്തിലെ ഹോട്ടലിനു മുന്നിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ വഴിത്തിരിവ്. നിരോധിത നോട്ട് വെളുപ്പിക്കൽ സംഘവും അവരുടെ സംഘാംഗത്തെ ഭീഷണിപ്പെടുത്തി പണം തട്ടിയവരുമാണ് കുടുങ്ങിയത്.
ആന്ധ്രപ്രദേശ് സ്വദേശികളും കാസർഗോഡ് സ്വദേശികളും ഉൾപ്പെടെ 8 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത നോട്ട് വെളുപ്പിക്കുന്ന ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവച്ച് പണം തട്ടിയതിലുള്ള വിരോധത്തിലാണ് മലയാളിയെ തട്ടിക്കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. ഇരു സംഘത്തിനും എതിരെ തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കാസർകോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആന്ധ്ര ചെന്നറെഡി പള്ളി സ്വദേശി സിദ്ധാനാ ഓംകാർ (25), ഗംഗനപ്പള്ളി സ്വദേശി മാരുതി പ്രസാദ് റെഡ്ഡി (33), കടപ്പ സ്വദേശികളായ എ. ശ്രീനാഥ് (26), പ്രിഥ്വിരാജ് റെഡ്ഡി (31) എന്നിവരും കാസർകോട് സ്വദേശികളായ മേൽപറമ്പ് വള്ളിയോട് സ്വദേശി മുഹമ്മദ് ഹനീഫ(36), മുഖ്യ സൂത്രധാരൻ പാലക്കുന്ന് കോട്ടപ്പാറയിലെ എം.ഷെരീഫ് (44) ചെർക്കള ബേവിഞ്ചയിലെ ബി. നൂറുദ്ദീൻ (42) ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ.വിജയൻ (55) എന്നിവരാണ് അറസ്റ്റിലായത്.





