ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. 22 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് അവസരമുളളതെന്ന് പൊളിറ്റ് ബ്യൂറോ പറയുന്നു.
ഒന്നര വർഷത്തോളമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഡിജിറ്റൽ വിഭജനം കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും കുട്ടികളിലെ പോഷകാഹാര പ്രശ്നങ്ങളും വർധിപ്പിക്കുമെന്നും പൊളിറ്റ് ബ്യൂറോ പറയുന്നു. അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളെ പോലെ പരിഗണിച്ച് വാക്സിൻ നൽകണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.