കേരളത്തിൽ ശക്തമായ മഴ പെയ്യും, നാല് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ ചില ജില്ലകൾ അതിരാവിലെ തണുത്ത് വിറയ്ക്കുമ്പോഴും മഴക്കാലം അവസാനിച്ചിട്ടില്ല. ഡിസംബർ മൂന്നിന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.
അതേസമയം തമിഴ്നാടിനെയും ആന്ധ്ര പ്രദേശിനെയും പുതുച്ചേരിയെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദം ആയി മാറിയിരുന്നു. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമായി.
അതേസമയം വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്ര പ്രദേശിന്‍റെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ അടക്കമുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇന്നും മഴ മുന്നറിയിപ്പുണ്ട്. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മൂന്ന് മരണമാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്.





