
താമരശ്ശേരി: മലമുകളിൽ നിന്നു പാറക്കല്ല് ഉരുണ്ടുവീണ് വയനാട് ചുരത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. റിപ്പോർട്ട് ഇന്ന് എക്സിക്യൂട്ടീവ് എൻജിനീയർക്കു കൈമാറും. അസി. എക്സിക്യൂട്ടീവ് എൻജിനീയർ റെനി പി.മാത്യു, ഓവർസീയർ സി.ഷിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രകൃതിക്ഷോഭവും മറ്റും ഇല്ലാത്ത സാഹചര്യത്തിൽ പാറക്കല്ല് ഉരുണ്ടുവീണത് ഒറ്റപ്പെട്ട സംഭവമായാണു സംഘത്തിന്റെ വിലയിരുത്തൽ. കല്ലു വീണ ഭാഗത്തു കൂടുതൽ വിദഗ്ധ പരിശോധന അനിവാര്യമാണെന്നും അസി.എക്സിക്യൂട്ടീവ് എൻജിനീയർ റെനി പി.മാത്യു പറഞ്ഞു.
അപകടം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പുമായി ബന്ധപ്പെട്ടു കൂടുതൽ പരിശോധന നടത്തി മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കും. വനം വകുപ്പിന്റെ അനുമതി വാങ്ങേണ്ടതിനാൽ, കല്ല് ഉരുണ്ടുവീണ ഭാഗത്ത് ഇന്നലെ പരിശോധിക്കാനായില്ല. അതേ സമയം, മുറിഞ്ഞു വീണ മരക്കൊമ്പിന്റെ കടഭാഗം തട്ടി പാറക്കല്ല് തെന്നിമാറി ഉരുണ്ടുവീണതാണ് അപകടകാരണമെന്നു സംശയിക്കുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. ചുരത്തിലെ മലമുകളിൽ പല ഭാഗത്തും പാറക്കല്ലുകൾ ഭീഷണിയായി നിലനിൽക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.





