
കൊയിലാണ്ടി : മംഗളൂരുവിൽനിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറെ. മാഹിയിലെത്തി മദ്യപിച്ചശേഷം വണ്ടിയിൽ കയറുന്നവരാണ് ശല്യമാകുന്നത്. യാത്രക്കാരെ തെറിപറയുക, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക എന്നിവയെല്ലാം സ്ഥിരംകാഴ്ച.
മാവേലി എക്സ്പ്രസിലെ ശല്യക്കാരനെ കഴിഞ്ഞദിവസം കൊയിലാണ്ടിയിലെത്തിയപ്പോൾ ടിടിആർ പുറത്താക്കിയിരുന്നു. ഇത്തരം സാഹചര്യത്തിൽ സഹായിക്കാൻ പോലീസുണ്ടാവാറില്ലെന്ന് ടിക്കറ്റ് പരിശോധകർ പറയുന്നു. രാത്രികാലവണ്ടികളായ മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ് തുടങ്ങിയവയിലെ ശല്യക്കാരെ കൈകാര്യംചെയ്യാൻ കുറ്റമറ്റ സംവിധാനമില്ല. തിങ്ങിഞെരുങ്ങിയാണ് ഈവണ്ടികളിലെ യാത്ര. ഇതിനിടയിൽ കമ്പാർട്ട്‌മെന്റിന്റെ വാതിൽക്കൽത്തന്നെ വിരിച്ചുകിടന്നുറങ്ങുന്നതും പതിവുകാഴ്ച. ടോയ്‌ലറ്റിന്റെ വാതിൽക്കൽപോലും ഇവർ കിടക്കും. യാത്രക്കാർക്ക് വണ്ടിയിലേക്ക് കയറാനോ ഇറങ്ങോനോ ഇതുമൂലം കഴിയില്ല. ജനറൽ കമ്പാർട്ട്‌മെന്റിലാണ് ഇത്തരക്കാർ കൂടുതൽ. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനിട്ടശേഷം പാതി മയക്കത്തിലാവുന്നവരുടെ ഫോണുകളും പണവും കവരുന്നവർ സ്ഥിരമായുണ്ട്. സ്ഥിരം മോഷ്ടാക്കളെപ്പറ്റി റെയിൽവേ പോലീസിന് അറിവുണ്ടെങ്കിലും നിരീക്ഷിക്കാനോ മോഷണം തടയാനോ നടപടിയൊന്നുമില്ല. ഇത്തരക്കാരുടെ ക്രിമിനൽ പശ്ചാത്തലമാണ് കർശനനടപടികൾ എടുക്കുന്നതിൽനിന്ന് ടിക്കറ്റുപരിശോധകരെയും അകറ്റുന്നത്. വലിയ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾമാത്രമാണ് നടപടികൾ വരുക. ബാത്ത്റൂമുകൾക്കുള്ളിൽ പുകവലിക്കുക, ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുക, ഭിത്തികളിൽ അശ്ലീലം എഴുതിവെക്കുക തുടങ്ങിയവയും കൂടിവരുകയാണ്. രാത്രികാല വണ്ടികളിൽ രണ്ടുപോലീസുകാരാണ് ഡ്യൂട്ടിക്കുണ്ടാകുക. അവർ ഏതെങ്കിലും കോണിലായിരിക്കും. അവർ എത്തുമ്പോഴേക്കും പ്രശ്നക്കാർ മറ്റുകമ്പാർട്ടുമെന്റിലേക്ക് മാറും. സ്ലീപ്പർ കമ്പാർട്ട്‌മെൻിലും പുറകിലത്തെ കമ്പാർട്ട്‌മെൻറിലുമാണ് കൂടുതൽ ശല്യമെന്ന് ടിക്കറ്റ് പരിശോധകർ പറയുന്നു. പ്ലാറ്റ്‌ഫോമിൽ പ്രശ്നമുണ്ടാക്കുന്നവരെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നതിനുപകരം കിട്ടുന്ന വണ്ടികളിൽ കയറ്റിവിടുന്ന ഏർപ്പാടുമുണ്ട്.





