
ദില്ലിയിൽ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പിതാവിന്റെ ട്രാൻസ്‌പോർട്ട് ബിസിനസിൽ ജോലി ചെയ്തിരുന്ന ഡ്രൈവർ നീതു ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇഷ്ടികയും കത്തിയും ഉപയോഗിച്ച് ആയിരുന്നു കൊലപാതകം.
വൈകുന്നേരം 3.30 ഓടെ നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചുകൊണ്ട് ഒരു കോൾ ലഭിച്ചതായും പിന്നീട് നിതു താമസിച്ചിരുന്ന പൂട്ടിയിട്ട മുറിയിൽ നിന്നും കുട്ടിയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയതായും പൊലീസ് പറയുന്നു. നീതു ഒളിവിലാണ്.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. “പൂട്ട് പൊട്ടിച്ച നിലയിലായിരുന്നു. തലയിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതും കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും ഇഷ്ടികയും കണ്ടെത്തി. കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
“പ്രാഥമിക അന്വേഷണത്തിൽ പരാതിക്കാരനായ ആൺകുട്ടിയുടെ പിതാവിന് ഏഴ് മുതൽ എട്ട് വരെ ട്രാൻസ്പോർട്ട് വാഹനങ്ങൾ സ്വന്തമായുണ്ടെന്നും നീതു, വസീം എന്നീ രണ്ട് ഡ്രൈവർമാരെ നിയമിച്ചിരുന്നതായും കണ്ടെത്തി.
“തിങ്കളാഴ്ച വൈകുന്നേരം, മദ്യപിച്ച നിലയിൽ രണ്ട് ഡ്രൈവർമാരും തമ്മിൽ തർക്കമുണ്ടായി, അതിനിടയിൽ നീതു വസീമിനെ മർദ്ദിച്ചുവെന്ന് ആരോപിക്കപ്പെടുന്നു,” ഡിസിപി പറഞ്ഞു. വിവരം ട്രാൻസ്പോർട്ടറെ അറിയിച്ചപ്പോൾ, അയാൾ ഇടപെട്ട് മോശമായി പെരുമാറിയതിന് നീതുവിനെ അടിച്ചുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ അപമാനിതനായ ഇയാൾ ചൊവ്വാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലേക്ക് കൊണ്ടുപോയി ഇഷ്ടികയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് ഡിസിപി പറഞ്ഞു. പ്രതിക്കായി അന്വേഷണം തുടരുകയാണ്.





