
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഞെട്ടിക്കുന്ന കൂട്ടക്കൊല. കടുത്ത മദ്യപാനത്തിന് അടിമയായിരുന്ന പിതാവ് മൂന്ന് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി. 12 വയസ്സുള്ള ഓവ്യ, എട്ടു വയസ്സുകാരി കീർത്തി, അഞ്ചു വയസ്സുള്ള മകൻ ഈശ്വരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.മധുക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രി 7 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണസംഭവം നടന്നത്. സംഭവത്തിൽ തൃത്താലൂർ സ്വദേശി എസ്. വിനോദ് കുമാർ (35) ആണ് പ്രതി. ഇയാൾ സംഭവശേഷം പൊലീസിൽ കീഴടങ്ങി.
വിനോദ് കുമാർ സ്ഥിരമായി മദ്യപിക്കുകയും വീട്ടിൽ വന്ന് കുട്ടികളുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ആറു മാസം മുൻപ് ഇയാളുടെ ഭാര്യ, സമൂഹമാധ്യമം വഴി പരിചയപ്പെട്ട മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയതിനുശേഷം വിനോദ് കുമാർ കടുത്ത മദ്യപാനത്തിന് അടിമപ്പെടുകയായിരുന്നു. ഈ മാനസികാവസ്ഥയിൽ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായി.





