
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് യു ഡി എഫ് ഹർത്താൽ . പേരാമ്പ്ര സി കെ ജി കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്‌തത് .
പേരാമ്പ്ര സികെജെഎം ഗവണ്‍മെന്റ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കോളേജിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന്റെ തുടക്കം. തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ യുഡിഎസ്എഫ് വിജയിച്ചിരുന്നു.പതിനഞ്ച് സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് അത് കയ്യാങ്കളിയില്‍ കലാശിക്കുകയും സംഘര്‍ഷം പേരാമ്പ്ര ടൗണിലേക്ക് നീളുന്ന സാഹചര്യം ഉണ്ടാവുകയായിരുന്നു.
യുഡിഎസ്എഫ് പ്രവര്‍ത്തകരെ ഒരു പ്രകടനമായി മുന്നോട്ടുപോകാന്‍ പൊലീസ് അനുവദിച്ചില്ല എന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതിനുപിന്നാലെയാണ് ചേരിതിരിഞ്ഞ് ഇരുവിഭാഗവും ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായത്. സംഘർഷത്തിൽ പ്രതിഷേധിച്ച് പേരമ്പ്രയിൽ ഇന്ന് (വെള്ളിയാഴ്ച) ഹർത്താൽ പ്രഖ്യാപിച്ചു. വ്യാപാരികളും പേരാമ്പ്രയിലെ തൊഴിലാളികളും ഹർത്താലുമായി സഹകരിക്കണമെന്ന് യു ഡി എഫ് നേതാക്കൾ അഭ്യർത്ഥിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഹർത്താൽ.





