
തൊട്ടിൽപ്പാലം: വടകര ചോറോടിൽ ട്രെയിൻ തട്ടി മരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞു. തൊട്ടിൽപ്പാലം സ്വദേശി മൊയിലോത്തറ താനിയുള്ളതിൽ കെ.സി. സുരേഷ് ( കുഞ്ഞി ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് വടകര സ്റ്റേഷൻ പരിധിയിലെ പുഞ്ചിരിമിൽ വെച്ചാണ് സുരേഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
മറ്റൊരു സംഭവത്തിൽ വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അംഗത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെയാണ് വീടിന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കവെയാണ് സംഭവം.
പുൽപ്പള്ളി കേസിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചൻ ജയിൽ മോചിതനായത്. തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ്. യാഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കളാണ് സംഭവത്തിന് പിന്നിലെന്ന് തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.





