കോഴിക്കോട് നാദാപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; ചെക്യാടിൽ വളർത്തുമൃഗത്തെ ആക്രമിച്ച് കൊന്നുതിന്നു

കോഴിക്കോട് : നാദാപുരം മേഖലയിൽ വീണ്ടും തെരുവുനായ ആക്രമണം . ചെക്യാട് പഞ്ചായത്തിൽ തെരുവുനായ ആടിനെ ആക്രമിച്ച് കൊന്നു തിന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചെക്യാട് പഞ്ചായത്തിൽ നെല്ലിക്കാപറമ്പിൽ ബാലകൃഷ്ണന്റെ വീട്ടിലെ വളർത്തുമൃഗമായ ആടിനെയാണ് തെരുവുനായ ആക്രമിച്ച് കൊന്നു തിന്നത്.
എട്ടിലധികം വരുന്ന തെരുവുനായ്ക്കൾ കൂട്ടമായി വന്ന് ആടുകളെ ആക്രമിക്കുകയായിരുന്നു. ഒരു ആടിനെയാണ് കൊന്നു തിന്നത്. മറ്റ് രണ്ട് ആടുകൾക്ക് സാരമായി പരിക്കേറ്റു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ബാലകൃഷ്ണ കുറുപ്പ് ഓടിയെത്തിയതോടെ തെരുവ് നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.അതിനാലാണ് മറ്റ് രണ്ട് ആടുകളെ ജീവനോടെ കിട്ടിയതെന്ന് ബാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. ചെക്യാട് പഞ്ചായത്തിൽ തെരുവ് നയ ശല്യം കൂടി വരുകയാണ്. വളർത്തുമൃഗങ്ങളെയാണ് കൂടുതലും തെരുവ് നായ്ക്കൾ ഈ പ്രദേശങ്ങളിൽ ആക്രമിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വാണിമേൽ, വളയം ഭാഗങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ പത്തൊമ്പതോളം ആളുകൾക്ക് കടിയേറ്റിരുന്നു. പത്ര വിതരണക്കാരനും, ലൈൻമാനും, ഇരുചക്രവാഹനയാത്രക്കാരും ഉൾപ്പെടെ ആക്രമണത്തിന് ഇരയായിരുന്നു.





