Ernakulam

‘ശ്രമിച്ചത് സിഐയെ അടക്കം വധിക്കാൻ’, കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ

Please complete the required fields.




കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അൽപ്പസമയത്തിനുള്ളിൽ പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഘർഷം തടയാനെത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കല്ല്, മരവടി, മാരകയുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥൻ സാജനെ വധിക്കാൻ ശ്രമിച്ചത് അന്പതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും. പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലീസ് പറയുന്നു. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ദൃശ്യങ്ങള്‍, സംഭവം നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

അതേ സമയം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കിഴക്കമ്പലത്തെ കിറ്റക്സിൽ വിശദമായ പരിശോധനക്ക് സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. കിറ്റക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് കിറ്റക്സിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് ലേബർ ഓഫീസർ അറിയിച്ചു. 

Related Articles

Leave a Reply

Back to top button