
കൊല്ലം: കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു.
ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മരണകാരണം വ്യക്തമല്ല. ചടയമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലത്താണ് സംഭവം. സുഹൃത്ത് ഫോണ്‍ എടുക്കാത്തതായിരുന്നു ആത്മഹത്യയ്ക്ക് പ്രകോപനമായത്. കഴിഞ്ഞ 25ന് ആയിരുന്നു ആത്മഹത്യാശ്രമം നടന്നത്.ആണ്‍സുഹൃത്ത് വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് 18കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇരുവരും സഹപാഠികള്‍ ആയിരുന്നു. സംഭവത്തില്‍ കൈപ്പമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഊതുട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ്.
ക്ലാസിൽ സ്വന്തമായി സുഹൃത്തുക്കളില്ലെന്ന് മകൾ പറഞ്ഞിരുന്നതായി പ്രതിഭയുടെ അമ്മ പ്രീത പറഞ്ഞു. ഇടയ്ക്ക് മൂന്ന് ദിവസം കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ വിളിച്ചു പറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞത്. സഹപാഠികൾ സംസാരിക്കുമെങ്കിലും സ്വന്തമായി സുഹൃത്തുക്കളില്ലാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയില്ലെന്നും മകൾ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു.പത്താം ക്ലാസ് വരെ നെല്ലിമൂട് സ്കൂളിലായിരുന്നു പ്രതിഭ പഠിച്ചിരുന്നത്. കുട്ടിയുടെ താല്‍പര്യ പ്രകാരമാണ് നെയ്യാറ്റിന്‍കര സ്കൂളിൽ ചേര്‍ന്നതെന്ന് കുടുംബം പറഞ്ഞു. എന്നാൽ, പ്രതിഭയെ സ്കൂളിൽ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകർ അറിയിച്ചു.





