അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികളുടെ നില ഗുരുതരം, ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കൊച്ചി വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികൾ ഗുരുതരാവസ്ഥയിൽ. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റു.ഇന്നലെയാണ് കൊച്ചിയെ നടുക്കിയ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിയില്‍ നിന്ന് മടങ്ങിയ ക്രിസ്റ്റഫറിനെയും മേരിയെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇവരുടെ അയൽവാസിയായ വില്യം ആക്രമിക്കുകയായിരുന്നു.
ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. ജീവനൊടുക്കിയ പ്രതിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് വില്യം ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളിയ ശരീരവുമായി ക്രിസ്റ്റഫറും മേരിയും ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു





