Kollam

നാളെ വിദ്യാഭ്യാസ ബന്ദ്, തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; കൊല്ലം ജില്ലയിൽ നാളെ എബിവിപി, കെഎസ് യു വിദ്യാഭ്യാസ ബന്ദ്

Please complete the required fields.




കൊല്ലം : തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ എബിവിപി, കെ എസ് യു വിദ്യാഭ്യാസ ബന്ദ്. മിഥുനിന്റെ മരണം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു. സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ബിജെപിയുടെയും എബിവിപി വിദ്യാർത്ഥി സംഘടയുടെയും ആവശ്യം. സ്കൂൾ ഭരിക്കുന്നത് സിപിഎം ഭരണസമിതിയാണെന്ന് ബിജെപി പറയുന്നു.

കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് ഒരേപോലെ സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.
വകുപ്പുകൾ തമ്മിൽ പഴിചാരുന്നത് അപഹാസ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അനുകൂല സമീപനം സ്വീകരിക്കുന്ന വിദ്യാഭ്യസ മന്ത്രി ഈ സംഭവത്തിൽ കേരള പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശവാദമുന്നയിക്കുമ്പോൾ മറുവശത്ത് വിദ്യാർത്ഥികൾ പാമ്പ് കടിച്ചും ഷോക്കേറ്റും കൊല്ലപ്പെടുന്നത് മന്ത്രി കൺതുറന്ന് കാണണം, ശക്തമായ നടപടികളാണ് ആവശ്യം, ആശ്വാസവാക്കുകളും സോഷ്യൽമീഡിയ ഗിമ്മിക്കുകളുമല്ല. മിഥുൻ്റെ മരണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് ആഹ്വാനം ചെയ്തതായും പ്രസ്താവനയിൽ പറഞ്ഞു.നിലവിൽ പ്രതിഷേധം കനക്കുകയാണ്. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാനേജ്മെൻ്റിന് അനാസ്ഥയുണ്ട്. വൈദ്യുതി ലൈൻ പോവുന്നതായി നിരന്തരം നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സംഘടനകൾ സമരവുമായി എത്തിയത്. സ്കൂൾ ​ഗേറ്റ് തുറക്കാനെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. നിലവിൽ സ്കൂൾ കോംപൗണ്ടിലേക്ക് പ്രതിഷേധം കടന്നിരിക്കുകയാണ്. സ്കൂളിന് പുറത്തും പ്രതിഷേധിക്കുന്നുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റ് മറുപടി പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇവർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ‌ ആവശ്യപ്പെടുന്നു. നാട്ടുകാരും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്.അതിനിടെ, കൊല്ലം തേവലക്കരയിലെ അപകടത്തിൽ സ്കൂൾ സുരക്ഷാ ഗൈഡ്ലൈൻ പാലിച്ചതിൽ ഗുരുതര വീഴ്ചയുണ്ടെന്ന് തെളിഞ്ഞു. അപകടകരമായ കമ്പികളോ വയറുകളോ ഉണ്ടാകരുതെന്ന നിർദ്ദേശം സ്കൂളിൽ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണത്തെ മൺസൂൺ മീറ്റിങ്ങിലും ഈ മാനദണ്ഡങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നിട്ടും ശ്രദ്ധിക്കാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് വഴിവെച്ചത്.
അതേസമയം, അപകടത്തിലെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടം സംഭവിച്ച സമയത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മിഥുൻ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. തെന്നിവീഴാൻ പോകുന്ന സമയത്ത് മിഥുൻ വൈദ്യുത കമ്പിയിൽ പിടിക്കുന്നു. തുടർന്നാണ് ഷോക്കേൽക്കുന്നത്. കെട്ടിടത്തിന് മുകളിൽ കയറിയ ചെരിപ്പെടുക്കാൻ കയറിയതായിരുന്നു മിഥുൻ.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നി‍ര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു.
ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേവലക്കരയിലെ അപകടമരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി.

Related Articles

Back to top button