
ഓമശ്ശേരി : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ഇരുചക്രവാഹനയാത്രക്കാർ ജീവൻ പണയംവെച്ചാണ് വാഹനമോടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വലിയ ചാലുകൾ രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടത്ത് വലിയ മുഴപോലെ റോഡ് ഉയർന്നുവരുകയും ചെയ്തതോടെ ഇരുചക്രവാഹനയാത്ര ഇതുവഴി ദുസ്സഹമായി.ചാലിലിറങ്ങി നിയന്ത്രണംതെറ്റി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ഓമശ്ശേരിക്കും കൂടത്തായിക്കുമിടയിൽ റോഡിന്റെ ഇരുവശത്തും വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. നിർമാണംകഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴേക്കും റോഡ് താഴ്ന്നുപോയതിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.
റോഡരികിലെ അഴുക്കുചാലുകളും അതിനുമുകളിലിടുന്ന സ്ലാബുകളും പലസ്ഥലത്തും തകർന്നു. 228 കോടി രൂപ ചെലവഴിച്ചാണ് ഒരുവർഷം മുൻപ് സംസ്ഥാനപാത നവീകരിച്ചത്. നവീകരണവേളയിൽത്തന്നെ കരാർക്കമ്പനി പ്രവൃത്തിയിൽ ഗുണനിലവാരമില്ലെന്ന് ആരോപണമുയർന്നിരുന്നു. മഴക്കാലമായതോടെ റോഡിലെ താഴ്ചയിലേക്ക് വാഹനം തെന്നിമാറി അപകടങ്ങൾ വർധിച്ചു. റോഡ് നവീകരണത്തിലെ അപാകം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ടിപി, പിഡബ്ള്യുഡി വിജിലൻസ് ക്വാളിറ്റി കൺട്രോൾ വിഭാഗം എന്നിവർ സംഭവസ്ഥലം പരിശോധിച്ചശേഷം നിർമ്മാണത്തിലെ അപാകം സ്ഥിരീകരിച്ചിരുന്നു. യോഗത്തിനുശേഷം കരാർക്കമ്പനിക്കെതിരേ നടപടിയുണ്ടാകുമെന്നും അവർ ഉറപ്പുനൽകി. റോഡിന്റെ അഞ്ചുവർഷത്തെ പരിപാലനച്ചുമതലയും കരാർക്കമ്പനിക്ക് നൽകിക്കൊണ്ടാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നതെങ്കിലും കൃത്യസമയത്ത് അറ്റകുറ്റപ്പണിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. ഒരു വർഷം പൂർത്തിയാകുന്നതിനുമുൻപേ ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് പൊളിച്ച് കരാർക്കമ്പനിക്ക് വീണ്ടും ടാർചെയ്യേണ്ടിവന്നിരുന്നു.





