മാസ്ക് ധരിക്കണം; കടകൾ രാവിലെ 8 മുതൽ 6 വരെ മാത്രം; പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി വെന്റിലേറ്ററിൽ

പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38കാരി നില ഗുരുതരം . പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവതി നിലവിൽ ചികിത്സയിലുള്ളത് . കടുത്ത പനിയും ശ്വാസതടയവും അനുഭവപെടുന്ന യുവതി വെന്‍റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ മാസം 29 നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. പൂനൈ വൈറോളജി ലാബിലേക്ക് അയച്ച അടുത്ത സാംപിളിന്‍റെ ഫലം കൂടി വന്നതിന് ശേഷമായിരിക്കും ഇവരുടെ ചികിത്സ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് തീരുമാനമെടുക്കുക.പ്രദേശത്തെ നിയന്ത്രിത മേഖലയിൽ കടകൾ രാവിലെ 8 മുതൽ 6 വരെ മാത്രമായിരിക്കും. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. യുവതിയുടെ സമ്പർക്ക പട്ടികയിൽ ആർക്കും രോഗ ലക്ഷണമില്ല. പ്രാഥമിക പട്ടികയിലുള്ളവർ വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. കഴിഞ്ഞമാസം 25നാണ് യുവതിക്ക് രോഗലക്ഷണം കണ്ടത്. യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.നിപ സാഹചര്യത്തില്‍ പാലക്കാട് തച്ചനാട്ടുകരയിലെയും കരിമ്പുഴയിലെയും ചില വാര്‍ഡുകളെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളുമാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.അതേസമയം, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിനെട്ടുകാരിയുടെ മരണം നിപ മൂലമെന്ന സംശയത്തിൽ അധികൃതർ. മലപ്പുറം മങ്കട സ്വദേശിനിയായ പതിനെട്ടുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിപ വൈറസ് ബാധയെ തുടർന്നാണോ മരണം എന്ന സംശയത്തിൽ പോസ്റ്റ്മോർട്ടത്തിന് പിന്നാലെ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റിവായത്. ഇതിന് പിന്നാലെ കൂടുതൽ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. പെൺകുട്ടിയെ പോസ്റ്റുമോർട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും നിലവിൽ ക്വാറന്റീനിലാണ്.
ജൂൺ 28നാണ് 18കാരിയെ വിഷം ഉള്ളിൽച്ചെന്നെന്ന സംശയത്തിൽ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സാമ്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റിവ് റിപ്പോർട്ട് ചെയ്തത്.




