Sports

ലോർഡ്‌സിൽ ചരിത്രം നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

Please complete the required fields.




ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. ലോർഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ചരിത്ര നേട്ടം. 27 വർഷങ്ങൾക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീട നേട്ടത്തിലെത്തുന്നത്.

ഒന്നാം ഇന്നിങ്സിൽ 212 റൺസിൽ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റൺസിൽ അവസാനിപ്പിച്ച് 74 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റൺസിൽ അവസാനിച്ചു. 282 റൺസ് വിജയ ലക്ഷ്യം മുന്നില്‌ കണ്ടാണ് ദക്ഷിണാഫ്രിക്ക ബാറ്റിനിറങ്ങിയത്. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നിൽക്കെയാണ് 5 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലോർഡ്‌സിൽ ചരിത്രമെഴുതിയത്.

ഓപ്പണർ എയ്ഡൻ മാർക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റൻ ടെംബ ബവുമയുടെ അർധ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു. ഒന്നാം ഇന്നിങ്സിൽ റൺസൊന്നും കണ്ടെത്താതെ മടങ്ങിയ മർക്രം രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. മാർക്രത്തിന്റെ ക്ലാസ് ബാറിങ്ങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തിനു ആറ് റൺസ് അകലെയാണ് താരം 136 റൺസ് സ്വന്തമാക്കി മടങ്ങിയത്. നായകൻ ബവുമ 66 റൺസെടുത്താണ് മടങ്ങിയത്.

ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകൾ വീഴ്ത്തി. കമ്മിൻസ്, ഹെയ്‌സൽവുഡ് എന്നിവർ ഓരോ വിക്കറ്റെടുത്തു. 1998ൽ നേടിയ ചാംപ്യൻസ് ട്രോഫി കിരീടം മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഏക ഐസിസി ട്രോഫി. ഹാൻസി ക്രോണ്യയ്ക്ക് ശേഷം രാജ്യത്തിന് ഐസിസി ട്രോഫി സമ്മാനിക്കുന്ന വീര നായകനായി മാറിയിരിക്കുകയാണ് ടെംബ ബവുമ.

Related Articles

Back to top button