Kerala

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തി; വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് പിടഞ്ഞ വിദ്യാർത്ഥികൾക്ക് രക്ഷയായി ലൈൻമാൻ

Please complete the required fields.




അനങ്ങനടി: കോതകുറുശ്ശിയിൽ കമ്പിയിൽ നിന്നും ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾളുടെ ജീവൻ രക്ഷിച്ച് ലൈൻമാൻ. വൈദ്യുതിബോർഡ് കോതകുറുശ്ശി സെക്ഷനിലെ ലൈൻമാൻ ഫാരിസ്ഖാനാണ് രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ചത്. കോതകുറുശ്ശി അഞ്ചാംമൈലിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. സമീപത്തെവീട്ടിൽ വൈദ്യുതിത്തകരാർ പരിഹരിക്കാനെത്തിയതായിരുന്നു ലൈൻമാൻമാരായ ഫാരിസ്ഖാനും ഹരിമനോജും.

തകരാർ പരിശോധിക്കുന്നതിനിടെയാണ് തൊട്ടടുത്ത വൈദ്യുതത്തൂണിന്‌ സമീപത്തുനിന്ന് ഷോക്കേറ്റുവീണ കുട്ടികളുടെ കരച്ചിൽ കേട്ടത്. ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിലേക്കായാണ് കുട്ടികൾ കൈയിൽ കമ്പിയുമായി കിടന്നിരുന്നത്. ഫാരിസ്ഖാൻ ഓടിയെത്തി കൈയിലുണ്ടായിരുന്ന കട്ടിങ് പ്ലെയർ ഉപയോഗിച്ച് കമ്പിവലിച്ചു. ബലമുള്ളതായതിനാൽ വഴുതിപ്പോയി. ഇതിനിടയിൽ ഫാരിസ്ഖാനും ഷോക്കേറ്റു. പിന്നീട് കട്ടിങ് പ്ലെയർകൊണ്ട് കമ്പിപിടിച്ച് ഒടിക്കുകയായിരുന്നു. എട്ടുമീറ്ററോളം നീളമുള്ള കമ്പി ഇതോടെ കുട്ടികളുടെ കൈയിൽനിന്ന് ഊരിപ്പോന്നു.

ആൾത്താമസമില്ലാത്ത വീട്ടിലേക്കുപോകുന്ന സർവീസ്‌വയർ കെട്ടുന്ന കമ്പിയാണ് പൊട്ടിക്കിടന്നിരുന്നത്. സമീപത്തെ കടയിൽനിന്ന് സാധനങ്ങൾവാങ്ങി വരികയായിരുന്നു അഞ്ചാംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് നഹിയാനും ഒന്നാംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അഫാനും. വഴിയിൽ കമ്പി കിടക്കുന്നത് അഫാൻ മാറ്റിയിടാൻ ശ്രമിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച നഹിയാനും ഷോക്കേറ്റു. റോഡിൽവീണ ഇരുവരും പിടഞ്ഞതോടെ സമീപത്തെ ആളുകൾക്കും എന്തു ചെയ്യണമെന്നറിയാതായി. ഇതിനിടയിലാണ് ഫാരിസ്ഖാൻ ഇവരെ രക്ഷപ്പെടുത്തിയത്.കമ്പി വലിച്ചതിനാൽ കുട്ടിക്ക് കൈയിൽ ചെറിയ മുറിവേറ്റിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമികചികത്സ നൽകി വിട്ടയച്ചു. കോതകുറുശ്ശി പേങ്ങാട്ടിരി അലിയുടെയും സുഹൈലയുടെയും മക്കളാണിവർ. ആലത്തൂർ ഇരട്ടക്കുളം കുറുവട്ടവീട്ടിൽ ഫാരിസ്ഖാൻ അഞ്ചുവർഷമായി കോതകുറുശ്ശി സെക്ഷനിലെ ലൈൻമാനാണ്. ഭാര്യ സുജിത, ഒൻപതുവയസ്സായ ഫർസാൻ, അഞ്ചു വയസ്സുകാരനായ അഫ്നാൻ എന്നിവരടങ്ങുന്നതാണ് കുടുംബം. തന്റെ മക്കളുടെ പ്രായത്തിലുള്ള രണ്ട് കുട്ടികളുടെ ജീവൻ രക്ഷപ്പെടുത്താനായതിൽ സന്തോഷമുണ്ടെന്ന് ഫാരിസ്ഖാൻ പറഞ്ഞു.

Related Articles

Back to top button