
നാദാപുരം : മഴ ശക്തിയാർജിച്ചതോടെ വിഷ്ണുമംഗലം പുഴയോരവാസികൾ ആശങ്കയിലായി. അശാസ്ത്രീയമായി നിർമിച്ച വിഷ്ണുമംഗലം ബണ്ടുമൂലം താഴ്ന്നപ്രദേശങ്ങൾ വെള്ളപൊക്കഭീഷണിയിലാണ്.മഴ ശക്തമായതോടെ വിഷ്ണുമംഗലം ബണ്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. ഷട്ടർ ഉടനടി തുറക്കുന്നില്ലെങ്കിൽ പരിസരവാസികൾക്ക് ഏറെ പ്രയാസകരമായി മാറും. മഴ കൂടുതൽ ശക്തിയാർജിക്കുകയാണെങ്കിൽ ഷട്ടർ പിന്നീട് തുറക്കാൻസാധിക്കാത്ത അവസ്ഥവരും.
കാലവർഷം ഉടൻ ആരംഭിക്കുമെന്ന വിവരത്തിന്റെയടിസ്ഥാനത്തിൽ ഷട്ടർ ഉടൻ തുറക്കുമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം. ഷട്ടറിനോടൊപ്പം ബണ്ടിന്റെ അടിഭാഗത്തെ പൈപ്പിന്റെ അടപ്പുമാറ്റണമെന്ന ആവശ്യവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. അടപ്പുമാറ്റാത്തതുമൂലം വെള്ളം കൈത്തോടിൽക്കൂടി ഇരച്ചുകയറി വൻ നാശനഷ്ടമുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. മഴയ്ക്കുമുൻപ് ഈ രണ്ട് പ്രവൃത്തികളും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞവർഷം വിലങ്ങാട് ഉരുൾപൊട്ടലിനെത്തുടർന്ന് വിഷ്ണുമംഗലം പുഴയോരത്തെ ഒട്ടേറെ വീടുകളിൽ വെള്ളംകയറി വൻ നാശനഷ്ടമുണ്ടായിരുന്നു. വിലങ്ങാട് പുനരധിവാസപദ്ധതിയിൽ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ നാട്ടുകാരുടെ ദുരിതംകൂടി പരിഗണിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ദുരിതബാധിതർ ഒട്ടേറെത്തവണ അധികാരികളെ സമീപിച്ചെങ്കിലും അധികൃതർ കൈമലർത്തുകയായിരുന്നു.





