
കാശി: കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം സംബന്ധിച്ച ചടങ്ങിലാണ് ഇടനാഴിയുടെ ഉദ്ഘാടനം മോദി നിർവഹിച്ചത്. ഉദ്ഘാടനം പ്രസംഗത്തിൽ കാശി അതിൻ്റെ ഭൂതകാലചൈതന്യം വീണ്ടെടുത്തുവെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ചു.
ചടങ്ങുകൾക്ക് മുന്നോടിയായി ഗംഗയിൽ മുങ്ങി പൂജ നടത്താനും പ്രധാമന്ത്രി സമയം കണ്ടെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി ദർശനം നടത്തി. തുടർന്ന് ഗംഗയിൽ ഇറങ്ങി സ്നാനം നടത്തുകയും പൂജ ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് ബിജെപി ചുവടുവയ്ക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ നടത്തിയ അതേ പ്രാധാന്യമാണ് യുപിയിൽ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിന് ബിജെപി നൽകുന്നത്.
കാശി ഇടനാഴിയുടെ ഉദ്ഘാടനം വിശ്വാസികള്‍ക്ക് കാണുന്നതിനായി രാജ്യമെമ്പാടും ബിജെപി പ്രത്യേക സംപ്രേക്ഷണ സംവിധാനം സജ്ജമാക്കിയിരുന്നു. കേരളത്തില്‍ 250 കേന്ദ്രങ്ങളിൽ ബിജെപി തത്സമയസംപ്രഷണമൊരുക്കി. തിരുവനന്തപുരത്ത് അദ്വൈതാശ്രമത്തില്‍ ഒരുക്കിയ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.വൈദേശിക അടിമത്തത്തിന്‍റെ ചിഹ്നങ്ങള്‍ ഇല്ലാതായ കാശിയിലേക്ക് ഇനി ലോകമെങ്ങുമുള്ള തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും എത്തുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.





