
ലഖ്നോ: കൊടും ക്രൂരത . ഉത്തർപ്രദേശിൽ പിതാവും രണ്ടാനമ്മയും നാലുവയസുകാരനെ കൊലപ്പെടുത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷ്മ ഫർബന്ദ (35), ഭാര്യ രാഗിണി (30) എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി. മാർച്ച് 12നാണ് പേരക്കുട്ടി മരിച്ചെന്ന് മരുമകനായ ഭീഷ്മ തന്നെ അറിയിക്കുന്നതെന്ന് മുത്തശ്ശി പൊലീസിനോട് പറഞ്ഞു. ഇവർ വീട്ടിലെത്തിയപ്പോൾ നാല് വയസുകാരനായ അർണവിന്‍റെ മൃതദേഹം വീടിന്‍റെ വരാന്തയിൽ കിടത്തിയ നിലയിലായിരുന്നു.
കുട്ടിയുടെ ദേഹമാസകലം നിരവധി പരിക്കുകളും നീല പാടുകളും കണ്ടെത്തി. കുട്ടിക്ക് ക്രൂരമായി മർദ്ദനമേറ്റതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അസുഖ ബാധിതയായി മരണപ്പെട്ടത്. സ്വത്തിന് വേണ്ടിയാണ് കുഞ്ഞിനെ പിതാവും രണ്ടാനമ്മയും കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ മർദ്ദിക്കാൻ ഉപയോഗിച്ച ചൂൽ, കത്തി, വൈപ്പർ, സ്കെയിൽ, ബെൽറ്റ്, കയർ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.





