
കോഴിക്കോട് : വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി ശശി തരൂരും കുടുംബാംഗങ്ങളെ കണ്ട് അനുശോചനമറിയിച്ചു.
ചില ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സിത്താരയിൽ എത്താൻ വൈകിയതെന്ന് അറിയിച്ച സുരേഷ് ഗോപി എം.ടി.യുടെ കൈയിൽനിന്ന് ആദരം ഏറ്റുവാങ്ങിയതിന്റെ ഓർമ്മകൾ പങ്കുവെച്ചു. എം.ടി.യുടെ ഭാര്യ സരസ്വതി ടീച്ചർക്കും മകൾ അശ്വതി വി. നായർക്കും പുറമേ ചലച്ചിത്രനിർമാതാവ് പി.വി. ഗംഗാധരന്റെ ഭാര്യ ഷെറിൻ ഗംഗാധരനും മകൾ ഷെർഗ സന്ദീപും ചേർന്നാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. ബി.ജെ.പി. ജില്ലാ പ്രസിഡൻറ് വി.കെ. സജീവൻ, മണ്ഡലം പ്രസിഡൻറ് പ്രവീൺ തളിയിൽ, വൈസ് പ്രസിഡൻറ് എം. ജഗന്നാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശശി തരൂർ രാവിലെ പത്തരയോടെയാണ് എം.ടി.യുടെ കൊട്ടാരം റോഡിലെ വീട്ടിലെത്തിയത്. എം.കെ. രാഘവൻ എം.പി.യും ഒപ്പമുണ്ടായിരുന്നു.





