എ.കെ.ജി സെന്റർ ആക്രമണം: പ്രതിയെ കണ്ടെത്താത്തതിൽ യൂത്ത് ലീഗ് മാലപ്പടക്കം പൊട്ടിച്ചു പ്രതിഷേധിച്ച്

കോഴിക്കോട്: സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ആക്രമണം നടന്ന് എട്ട് നാൾ പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് രംഗത്ത്. മാലപ്പടക്കം പൊട്ടിച്ചുള്ള പ്രതിഷേധമാണ് യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിയത്. സംഭവത്തിലെ യഥാർത്ഥ പ്രതിയെ എത്രയും വേഗം പിടികൂടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
എ കെ ജി സെൻറർ ആക്രമിക്കപ്പെട്ട് എട്ട് നാളായിട്ടും പ്രതിക്കായി ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് തലസ്ഥാനത്തെ പൊലീസ് സംവിധാനങ്ങൾ. സി സി ടിവിയും മൊബൈൽ ടവറും കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം തുടരുന്നത്. എ കെ ജി സെന്ററിന് നേരെ എറിഞ്ഞത് പ്രഹരശേഷിയുള്ള സ്ഫോടക വസ്തുവല്ല എന്ന ഫൊറൻസിക് കണ്ടെത്തൽ ഇന്നലെ പുറത്തുവന്നിരുന്നു.
വൈകാതെ പ്രതിയിലേക്ക് എത്താനാകുന്ന ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. രണ്ട് ഡിവൈഎസ്പിമാരും ഷാഡോ സംഘവും സൈബർ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരും ഉൾപ്പെട്ട അന്വേഷണ സംഘമാണ് ഇങ്ങിനെ എത്തുംപിടിയുമില്ലാതെ നട്ടം തിരിയുന്നത്. അപ്പോൾ ആരാണ് പിന്നിൽ, ഇനി എങ്ങിനെ കണ്ടെത്തുമെന്ന വലിയ ചോദ്യത്തിന് ഉത്തരമില്ല. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചിട്ടും കൂളായി കടന്നുപോയ പ്രതിയെ കിട്ടാത്തത് പൊലീസിന് മാത്രമല്ല സർക്കാറിനാകെ വലിയ നാണക്കേടാണ്





