
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഈ മാസം ഒമ്പതാം തീയതിയാണ് കുട്ടിക്ക് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയെ കടിച്ചശേഷം പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടന്ന നായ മണിക്കൂറുകൾക്കു ശേഷം ചത്തു. പരിശോധനയൊന്നും നടത്താതെ നായയുടെ ജഡം കുഴിച്ചുമൂടിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ. വെറ്ററിനറി സർജൻ എസ് ജസ്‌നയുടെ മേൽനോട്ടത്തിൽ നായയുടെ ജഡം പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് പരിശോധനയ്ക്കയക്കുകയായിരുന്നു.





