കാരുണ്യ ഫാര്‍മസിയിൽ മരുന്നില്ല, മന്ത്രിയോട് പരാതി പറഞ്ഞ് രോഗി; ഡിപ്പോ മാനേജർക്ക് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമാക്കാത്ത കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി ആരോഗ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യ ഫാര്‍മസിയിൽ ഉണ്ടായിരുന്നില്ല. ഫാര്‍മസിക്ക് ഉള്ളിൽ കയറി കമ്പ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ച മന്ത്രിക്ക് വീഴ്ച ബോധ്യപ്പെട്ടു.
അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്ലിനോട് മന്ത്രി നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.





