India

ഹെലികോപ്റ്റർ ദുരന്തം; ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു, ഭാര്യ അടക്കം 13 പേർ മരിച്ചു

Please complete the required fields.




ചെന്നൈ: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ (Army Helicopter crash) സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു (Bipin Rawat). വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും (Madhulika Rawat) അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. 

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര. ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജനരൽ ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ LS ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്
5. എൻ കെ ഗുർസേവക് സിംഗ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ

സംഭവിച്ചത് എന്ത് ?

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സന്നദ്ധ പ്രവർത്തകയുമായ മധുലിക റാവത്തും ദില്ലിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. നാലര പതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തിൽ ബിപിൻ റാവത്തിനു ഏറെ വ്യക്തിബന്ധമുള്ള വെല്ലിംഗ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ പുതിയ സേനാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പരിപാടി നിശ്ചയിച്ചിരുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രണ്ടര മണിക്കൂർ നീണ്ട ആകാശ യാത്രയ്‌ക്കൊടുവിൽ പതിനൊന്നര മണിയോടെ ബിപിൻ റാവത്തും ഭാര്യയും സുലൂർ വ്യോമസേനാ താവളത്തിൽ എത്തി. 

കൊയമ്പത്തൂർ സുലൂർ വ്യോമസേനാ താവളം രാജ്യത്തിൻ്റെ സുപ്രധാനമായ  വ്യോമത്താവളമാണ്. യുദ്ധവിമാനങ്ങൾക്ക് അടക്കം പറന്നിറങ്ങാനും ഇന്ധനം നിറയ്ക്കാനുമൊക്കെ സൗകര്യങ്ങളുമുള്ളതാണ് സുലുർ വ്യോമത്താവളം. വെറും പതിനഞ്ചു മിനിറ്റ് മാത്രം ഇവിടെ ചെലവിട്ട ശേഷം റാവത്തും ഭാര്യയും മറ്റ് സൈനിക ഉദ്യോഗസ്ഥർക്ക് ഒപ്പം വെല്ലിംഗ്ടൺ ഡിഫൻസ് കോളജിൽ തിരിച്ചു. വെല്ലിംഗ്ടൺ ഹെലിപ്പാഡിൽ എത്തിയ ഹെലികോപ്റ്റർ മോശം കാലാവസ്ഥ കാരണം ഇറക്കാൻ കഴിയാതെ തിരിച്ചു പറന്നതായി ചില ദൃക്‌സാക്ഷികൾ പറയുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. 12 .20ന് വെല്ലിങ്ടണിന് വെറും പത്തു കിലോമീറ്റർ അകലെ കാറ്ററി പാർക്കിൽ ഹെലികോപ്റ്റർ നിലംപതിച്ചു.

ദില്ലിയിൽ തിരിക്കിട്ട കൂടിയാലോചനകൾ

സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റാവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമാണ് ആദ്യം പുറത്ത് വന്ന ഔദ്യോഗിക വിവരം, വ്യോമസേന തന്നെയാണ് അപകട വിവരം സ്ഥിരീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയെ കണ്ട് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേർന്നു. 

പ്രതിരോധമന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കര-വ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറി. മോശം കാലാവസ്ഥയാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിലയിരുത്ത്ല‍. അപകടത്തെ കുറിച്ച് പാർലമെന്റിൽ ഇന്ന് തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും ഇത് നാളത്തേയ്ക്ക് മാറ്റി. 

Related Articles

Leave a Reply

Back to top button