പാലക്കാട് അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി; റീൽ ചിത്രീകരത്തിനിടെ യുവാവ് മരിച്ചതിലും നടുക്കം രേഖപ്പെടുത്തി

കൊച്ചി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. കോഴിക്കോട് റീൽ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി.
അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്.വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.
പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു നാല് പേരും.





