
പത്മശ്രീ ജേതാവും അധ്യാപകനുമായ നന്ദ പൃഷ്തി അന്തരിച്ചു. കഴിഞ്ഞ ഒരുമാസമായി നന്ദ പൃഷ്തിക്ക് വിട്ടുമാറാത്ത ചുമയും പനിയുമായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് നന്ദ പൃഷ്തിയെ ഒഡീഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
നന്ദ മാസ്റ്റർ എന്നറിയപ്പെടുന്ന നന്ദ പൃഷ്തിയെ നവംബർ 9നാണ് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. വിദ്യാഭ്യാസ രംഗത്തെയും സാമൂഹിക രംഗത്തേയും സംഭാവന കണക്കിലെടുത്താണ് നന്ദ മാസ്റ്ററിന് പത്മശ്രീ നൽകിയത്.
ഒഡീഷയിലെ ജയ്പൂരിൽ കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യ വിദ്യാഭാസം നൽകുന്നതിനായി അഹോരാത്രം പ്രവർത്തിച്ച വ്യക്തിയാണ് നന്ദ മാസ്റ്റർ. തന്റെ ഗ്രാമത്തിൽ നൂറ് ശതമാനം സാക്ഷരത ഉറപ്പ് വരുത്താൻ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് നന്ദ പൃഷ്തി.
നന്ദ പൃഷ്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ‘ നന്ദ പൃഷ്തി ജിയുടെ നിര്യാണത്തിൽ വേദന തോന്നുന്നു. ഒഡീഷയിൽ വിദ്യാഭ്യാസം എല്ലാവരുലേക്കും എത്തിക്കാൻ പ്രയത്നിച്ച നന്ദ സാറിനെ വരും തലമുറകളും ഓർക്കും. പത്മശ്രീ പുരസ്കാര ചടങ്ങിൽ രാജ്യത്തിന്റെ ശ്രദ്ധയും സ്നേഹം പിടിച്ചുപറ്റിയത് കഴിഞ്ഞ ആഴ്ചയാണ്. ഓം ശാന്തി.’





