Thiruvananthapuram

‘നന്ദകുമാര്‍ സഹായംതേടി, വിഷയത്തില്‍ ഇടപെട്ടു’; അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ പി.ജെ കുര്യന്‍

Please complete the required fields.




തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണിക്കെതിരായ കോഴ ആരോപണത്തിൽ വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോൺ​ഗ്രസ് നേതാവ് പി.ജെ കുര്യൻ. അനിൽ ആന്റണിയിൽനിന്നും പണം തിരികെ വാങ്ങിത്തരാൻ ദല്ലാൾ നന്ദകുമാർ സമീപിച്ചെന്നും തുടർന്ന് താൻ പ്രശ്‌നത്തില്‍ ഇടപെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘അനിൽ ആന്റണി കുറച്ച് പൈസ തരാനുണ്ടെന്നും സഹായം ചെയ്യണമെന്നും നന്ദകുമാർ ആവശ്യപ്പെട്ടു. പണം ചോദിച്ചെങ്കിലും അനിൽ തന്നില്ലെന്നും അതിനാൽ പൈസ തരാൻ പറയണമെന്നുമായിരുന്നു നന്ദകുമാറിന്റെ ആവശ്യം’ – പി.ജെ കുര്യൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.അതേസമയം, പണം കൊടുക്കണമെന്ന് എ.കെ. ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ താൻ പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല. രണ്ടിൽ ഒരാളോടാണ് കാര്യങ്ങൾ പറഞ്ഞത്. സി.ബി.ഐയിലെ നിയമനം സംബന്ധിച്ച് ഒന്നും അറിയില്ല. കൈക്കൂലിയെക്കുറിച്ചോ പണമിടപാട് സംബന്ധിച്ച മറ്റു കാര്യങ്ങളോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. എകെ ആന്റണിക്ക് ഇക്കാര്യകത്തിൽ യാതൊരു പങ്കുമില്ല, അക്കാര്യത്തിൽ ഉറപ്പുണ്ട്’- കുര്യൻ വ്യക്തമാക്കി.

സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുറിന്റെ ആരോപണം. ‘അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനിൽ ആന്റണി. തനിക്ക് പണം തിരിച്ച് നൽകാൻ പിജെ കുര്യനും പിടി തോമസും ഇടപ്പെട്ടിട്ടുണ്ട്. പിജെ കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരിച്ചുതന്നത്. 2014 ൽ എൻഡിഎ സർക്കാർ വന്നപ്പോൾ സി​ബിഐക്ക് താൻ പരാതി നൽകാനിരുന്നതായിരുന്നു. എന്നാൽ കുര്യൻ തന്നെ തടഞ്ഞെന്നും അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നൽകാതിരുന്നത് എന്നുമാണ് നന്ദകുമാറിന്റെ ആരോപണം

Related Articles

Back to top button