Kerala

മോഡലുകളുടെ മരണം : സൈജു തങ്കച്ചനെതിരെ കൂടുതൽ കണ്ടെത്തലുകൾ

Please complete the required fields.




കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ കൂടുതൽ കണ്ടെത്തലുകൾ. ഡിജെ പാർട്ടികളിൽ സൈജു തങ്കച്ചൻ എംഡിഎം ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നെന്നാണ് പുതിയ കണ്ടെത്തൽ. മാരരികുളത്ത് നടന്ന പാർട്ടിയിലെ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം ചാറ്റുകൾ പൊലീസിന് ലഭിച്ചു.

എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് പൊലീസ്. സൈജുവിന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും.

അതിനിടെ സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സൈജു തങ്കച്ചൻ യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു . ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ സൈജു സമ്മതിച്ചത്.

ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകൾ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാൻ കാർ നിർത്തി. ഇവിടെ വച്ച് സൈജുവുമായി തർക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയിൽ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവർടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.

Related Articles

Leave a Reply

Back to top button