
കണ്ണൂർ : ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരുക്കേറ്റു. അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. അസം സ്വദേശി ഗൗതമിനാണ് (40) പരുക്കേറ്റത്. ഇയാൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭക്ഷണശേഷം ജോലിചെയ്യാനായി നടന്നുപോകുമ്പോഴാണ് മിന്നലേറ്റത്. രണ്ട് പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. സ്ഥലത്തുണ്ടായിരുന്ന മറ്റു തൊഴിലാളികളാണ് ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഉച്ച മുതൽ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമായിരുന്നു.
അതേസമയം, മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിട നിർമ്മാണത്തിനിടെയാണ് മിന്നലേറ്റത്. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്. ഇതിൽ സിറാജുദ്ദീൻ്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബ്ദുൾ റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അതേസമയം സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണ്. ഈ ദിവസങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിന് മുകളിൽ നിലവിലുള്ള ചക്രവാതച്ചുഴി കന്യാകുമാരി തീരം വഴി തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് മേഖലക്ക് മുകളിൽ കേരള തെക്കൻ കർണാടക തീരത്തിനു സമീപം ഞായറാഴ്ചയോടെ എത്തിച്ചേർന്ന് ന്യുനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഒപ്പം കാലവർഷത്തിന്റെ വിട വാങ്ങലും തുലാവർഷത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് കേരളത്തിലെ മഴയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിന് മുകളിൽ നിലവിലുള്ള ചക്രവാതച്ചുഴി കന്യാകുമാരി തീരം വഴി തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് മേഖലക്ക് മുകളിൽ കേരള തെക്കൻ കർണാടക തീരത്തിനു സമീപവും ഞായറാഴ്ചയോടെ എത്തിച്ചേർന്ന് ന്യുനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഒപ്പം കാലവർഷത്തിന്റെ വിട വാങ്ങലും തുലാവർഷത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് കേരളത്തിലെ മഴയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.





