
കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിൽ. കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ പന്ത്രണ്ട് പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
കൂട്ടിക്കൽ പഞ്ചായത്തിൽ രണ്ടിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയും ഉരുൾപൊട്ടിയതും ഗതാഗതതടസം സൃഷ്ടിച്ചതോടെ വാഹനങ്ങൾക്കും രക്ഷാപ്രവർത്തകർക്കും പ്രദേശത്തേക്ക് എത്തിച്ചേരാൻ കഴിയാതെ വരികയായിരുന്നു. 2018ലെ പ്രളയസമയത്തുപോലും കാണാത്ത സാഹചര്യമാണ് കൂട്ടിക്കലിലുണ്ടായതെന്നാണ് നാട്ടുകാർ പറഞ്ഞത്.
പ്രതിസന്ധിയിലായ കുടുംബങ്ങളെ തൊട്ടടുത്തുള്ള സ്‌കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യംപിലേക്കു മാറ്റിയിട്ടുണ്ട്. മണ്ണൊലിപ്പിൽ പ്രദേശത്തെ ഭൂരിഭാഗം റോഡുകളും തകർന്നിരുന്നു.





