India

കേരളത്തിന്‍റെ ജനവിധിയറിയാൻ ഇനി നാല് നാള്‍ മാത്രം; ആകാംക്ഷയിൽ മുന്നണികള്‍, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും

Please complete the required fields.




ദില്ലി: കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. എക്സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് മുന്നണികള്‍.

നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടിൽ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളിൽ 23നായിരുന്നു ആദ്യ ഘട്ടം.ഇന്ന് നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പോടെ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വിവിധ ഏജൻസികളുടെ ഫലങ്ങള്‍ വന്നു തുടങ്ങും. എൻഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്സ്, റിപ്പബ്ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ നല്കും എന്ന് അറിയിച്ചിട്ടുണ്ട്.

മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്ട്രോറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്സിറ്റ് പോളുകൾ ഇന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അക്സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഇന്ന് നൽകിയേക്കും.

Related Articles

Back to top button