വെള്ളിമാടുകുന്ന് ഇറങ്ങേണ്ട വിദ്യാർഥിനികളെ അർധരാത്രി കുന്നമംഗലത്ത് ഇറക്കി വിട്ട സംഭവത്തിൽ കെഎസ്ആർടിസി ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു

കുന്നമംഗലം: വെള്ളിമാടുകുന്ന് ഇറങ്ങേണ്ട ലോ കോളജ് വിദ്യാർഥിനികളെ അർധരാത്രി കുന്നമംഗലത്ത് ഇറക്കി വിട്ട സംഭവത്തിൽ കെഎസ്ആർടിസി ബസ് ജീവനക്കാർക്കെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. കോഴിക്കോട്ടു നിന്നു തിരുവമ്പാടിക്കു പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസിലാണ് പരാതിക്കിടയായ സംഭവം. മോശം പെരുമാറ്റം, അസഭ്യം പറയൽ തുടങ്ങിയ കാര്യങ്ങൾ കാണിച്ച് പെൺകുട്ടികൾ നൽകിയ പരാതിയിലാണു കേസ്. കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലയിൽ നിന്നുള്ള 6 പെൺകുട്ടികളാണ് ബസിൽ യാത്ര ചെയ്തിരുന്നത്.
എൻജിഒ ക്വാർട്ടേഴ്സ് സ്റ്റോപ്പിൽ ബസ് നിർത്താൻ പല തവണ ആവശ്യപ്പെട്ടിട്ടും ബസ് നിർത്തിയില്ലെന്നാണ് പരാതി. നേരത്തെ കോഴിക്കോട്ടുവച്ച് വിദ്യാർഥിനികളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു. പെൺകുട്ടികൾ സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് കുന്നമംഗലം പൊലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റി പരാതി പ്രകാരം കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്കെതിരെ അന്വേഷണം തുടങ്ങിയതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ (ഡിടിഒ) അറിയിച്ചു. സംഭവത്തിൽ കണ്ടക്ടറിൽ നിന്നു തിരുവമ്പാടി ഡിപ്പോ ഇൻസ്പെക്ടർ ഐ.സത്യൻ വിശദീകരണം തേടി.





