അമ്മയ്ക്കും അനിയനും പിന്നാലെ ഋഗ്വേദും മടങ്ങി; മട്ടന്നൂരിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഋഗ്വേദ് (11) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മരണം. കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്.
അമ്മ നെല്ലൂന്നി സ്വദേശിയായ നിവേദിത രഘുനാഥ് (44), മകൻ സാത്വിക് (9) എന്നിവർ ഇന്നലെ വൈകിട്ടോടെ മരിച്ചിരുന്നു. അമ്മയും രണ്ടു മക്കളും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം.
ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയിൽ കുടുങ്ങിയ സാത്വികിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്.കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്. കുഞ്ഞമ്പുവിന്‍റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറിൽ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭർത്താവ്.




