
കോഴിക്കോട് : എരഞ്ഞിപ്പാലംമുതൽ ചെറൂട്ടിറോഡുവരെ ഒട്ടേറെ വാഹനങ്ങളെയും കാൽനടയാത്രക്കാരെയും അപകടപ്പെടുത്തി അതിവേഗത്തിലോടിച്ച ഓട്ടോറിക്ഷ പോലീസ് പിന്തുടർന്ന് പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് മദ്യലഹരിയിൽ ബഹളം വെച്ചും നാട്ടുകാരോട് തട്ടിക്കയറിയും വ്യാഴാഴ്ച സന്ധ്യക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കല്പറ്റ സ്വദേശികളായ ബൈജുലാൽ, അഭി എന്നിവരെ നടക്കാവ് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ എരഞ്ഞിപ്പാലം ജങ്ഷനിൽനിന്നാണ് സംഭവങ്ങൾക്ക് തുടക്കം. ജങ്ഷനിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കുകയും സിഗ്നൽ ഓണായപ്പോൾ അശ്രദ്ധമായി ഓട്ടോറിക്ഷ ഓടിച്ചു പോകുകയുമായിരുന്നു.തുടർന്ന് കോടതിയുടെ മുൻപിലുള്ള സീബ്രാലൈനിലെത്തിയപ്പോൾ മുൻപിലുള്ള കാറിനു പിറകിൽ ഇടിച്ചു. കാർ ഡ്രൈവറായ കാപ്പാട് സ്വദേശി സുനിൽ ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. അവിടെയുണ്ടായിരുന്ന പോലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല.
ഇതിനിടെ രണ്ടുപേരുടെ ദേഹത്ത് ഇടിക്കുകയും സ്കൂട്ടറിലും മറ്റുവാഹനങ്ങളിലും തട്ടുകയും ചെയ്തു. തുടർന്ന് ചെറൂട്ടി റോഡിലെത്തിയപ്പോൾ നടക്കാവ് പോലീസ് പിടികൂടുകയായിരുന്നു.





