‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നിൽക്കെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി. പാലാ കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തും എത്തി. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മത്സരിക്കുന്ന മണ്ഡലത്തിലെ നിശബ്ദ പ്രചാരണം പോലും ഉപേക്ഷിച്ചാണ് സുരേഷ് ഗോപി സഭ മേലധ്യക്ഷൻമാരെ കാണാൻ കോട്ടയത്തേക്ക് എത്തിയത്.
ഇന്നലെ രാത്രി അരുവിത്തുറ പള്ളിയിലാണ് ആദ്യം സുരേഷ ഗോപി എത്തിയത്. തുടർന്ന് രാവിലെ പാലാ കുരിശ്പള്ളിയിൽ എത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമായിരുന്നു പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായിട്ടുള്ള കൂടിക്കാഴ്ച്ച. സൗഹൃദ സന്ദർശനമായിരുന്നുവെന്നും രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിനെയും സുരേഷ് ഗോപി സന്ദർശിച്ചു . അരമണിക്കൂർ നേരം സന്ദർശനം നീണ്ടുനിന്നു. എൻഎസ്എസ് ആസ്ഥാനത്തും സുരേഷ് ഗോപി എത്തി. സുകുമാരൻ നായരുമായി അരമണിക്കൂർ നേരം കൂടിക്കാഴ്ച നടത്തി. മറ്റ് സഭ നേതൃത്വങ്ങളുമായും സുരേഷ് ഗോപി കൂടി കാഴ്ച നടത്തുന്നുണ്ട്. അതേസമയം രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി പറയുമ്പോഴും സഭ വോട്ടുകൾ ലക്ഷ്യമിട്ടുള്ള ബി ജെ പി നീക്കത്തിൻ്റെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണവും ഉയരുന്നുണ്ട്.





