ആവിക്കല്‍ സമരം: ‘പിന്നില്‍ തീവ്രവാദ സംഘടനകള്‍’, പിടിയിലായ 3 പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പി മോഹനന്‍

കോഴിക്കോട്: ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് സിപിഎം. ഇന്നലെ പിടിയിലായ മൂന്നുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകള്‍ ഉള്‍പ്പടെ പിന്നിലുണ്ട്. പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുമായി ഇനി ചര്‍ച്ചയില്ല. സാധാരണക്കാരെ കാര്യം ബോധിപ്പിക്കുമെന്നും പി മോഹനന്‍ പറഞ്ഞു.
ആവിക്കല്‍ തോടിലെ ജനവാസ മേഖലയില്‍ മലിനജല സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ ഒരു മാസത്തോളമായി സമീപവാസികള്‍ സമരത്തിലാണ്. മണ്ണ് പരിശോധന ഉൾപ്പടെയുളള പ്രാഥമിക ജോലികള്‍ പ്രക്ഷോഭകരുടെ ചെറുത്ത് നില്‍പ്പിനിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇനി ഉദ്യോഗസ്ഥരും തൊഴിലാളികളും പദ്ധതി പ്രദേശത്തേക്ക് നേരിട്ട് ഉടനെത്തില്ല. പ്ലാൻ തയ്യാറാക്കി നിർമാണഘട്ടത്തിലേക്ക് നീങ്ങാനുളള രേഖകള്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കോര്‍പറേഷന്‍ കടന്നു.
സമാനമായ പദ്ധതി കോതിയിലും കോര്‍പറേഷൻ തുടങ്ങും. ഇതിന്‍റെ പ്രാരംഭ ജോലികൾ ഉടൻ തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ ഇതുള്‍പ്പടെ കല്ലായി പുഴയോരത്ത് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെയും ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി കോര്‍പറേഷന്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് കിട്ടിയാലുടന്‍ കോതിയിലും പ്ലാന്‍റിന്‍റെ നിർമാണം തുടങ്ങുമെന്നാണ് മേയർ പറയുന്നത്. പ്ലാന്‍റുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.





