
കോഴിക്കോട് : ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട് അടുത്ത ഒരാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ് നിഗമനം. ഓണം പ്രമാണിച്ചു ഇളവുകൾ എല്ലാം പിൻവലിച്ചത് എത്രത്തോളം രോഗവ്യാപനം ഉണ്ടാക്കിയെന്നു നിരീക്ഷിച്ച ശേഷം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു തീരുമാനം. ഓണം പ്രമാണിച്ചു കൂടുതൽ പേർ യാത്ര ചെയ്യുകയും മറ്റു ജില്ലകളിൽ സന്ദർശനം നടത്തുകയും ചെയ്ത സാഹചര്യത്തിൽ 5 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് കണക്കു കൂട്ടുന്നത്.
ജില്ലയിൽ ഇന്നലെ 1633 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 18.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25,052 പേരാണ് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിന്റെ നാലിരട്ടിയെങ്കിലും രോഗബാധിതർ വരും ദിവസങ്ങളിൽ ഉണ്ടായേക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കു കൂട്ടൽ. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും കോവിഡ് ആശുപത്രികളിലും കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ചു മരിച്ചത് 120 പേരാണ്.





